ബംഗാളിൽനിന്ന് ഒരു വാർത്തയുമില്ല.
ബംഗാളിൽനിന്നു മാത്രം
യാതൊന്നും അറിയുന്നില്ല.
യാതൊന്നും.
ഒന്നും.
1972ൽ, കെ.ജി. ശങ്കരപ്പിള്ള ആധുനിക മലയാള കവിതയുടെ ദിശാസൂചികയായ ബംഗാൾ എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്. അടിസ്ഥാനവർഗം ചങ്ങല പൊട്ടിക്കുമെന്ന അവസ്ഥയിലേക്കെത്തുമ്പോൾ ഉപരിവർഗത്തിനുണ്ടാകുന്ന പരിഭ്രാന്തിയാണ് കവിതയുടെ കാതൽ. എഴുപതുകളുടെ രാഷ്ട്രീയ തേജസിൽ പൊരിഞ്ഞ കവിത.
ഇന്ന് ബംഗാളിൽനിന്ന് വാർത്തകളേയുള്ളൂ. അതും, തീർത്തും അസ്വാസ്ഥ്യജനകമായ വാർത്തകൾ. അക്രമങ്ങളുടെ, കിരാതമായ പിടിച്ചെടുക്കലുകളുടെ, ദിശ മാറുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ... ഇപ്പോൾ ജീവിച്ചിരിക്കുന്ന ചിലരെങ്കിലും വാർത്തകളുടെ ഈ കൂമ്പാരത്തിൽനിന്ന് തകർന്നടിഞ്ഞ ഒരു നൊസ്റ്റാൾജിയയുടെ തേങ്ങൽ കേൾക്കുന്നുണ്ടാകും.
നവോത്ഥാനത്തിന്റെയും ബൗദ്ധിക സജീവതയുടെയും കേന്ദ്രമായിരുന്ന ബംഗാൾ ഇന്നെവിടെയെത്തി നിൽക്കുന്നു? പുതിയ ശബ്ദങ്ങളില്ല. പ്രതീക്ഷയുടെ പുതിയ പുലരികൾക്കു പകരം ഊഷരമായ സൂര്യാതപങ്ങളാണ് ഒരു ജനതയുടെമേൽ പതിക്കുന്നത്. പല രംഗങ്ങളിലും ഒന്നാമതായിരുന്ന ബംഗാൾ ഏറെ പുറകോട്ടു പോയി. മറ്റു സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികളെ കയറ്റി അയയ്ക്കുന്ന, പലപ്പോഴും പരിഹാസവാക്കുകളാൽ വിശേഷിപ്പിക്കപ്പെടുന്ന പ്രദേശമായി മാറി. ഒടുവിലിതാ ഹൈന്ദവ ദേശീയതയുടെയും സാംസ്കാരിക ഭൂരിപക്ഷവാദത്തിന്റെയും ഒരു ബദൽ പ്രഖ്യാപനത്തിലൂടെ ബംഗാൾ പുതിയൊരു രാഷ്ട്രീയ, സാംസ്കാരിക ഭൂമികയിലേക്കു പ്രവേശിച്ചിരിക്കുന്നു.
മുൻപേ പറന്ന പക്ഷി
ഭാരതീയ സംസ്കാരത്തിന്റെ വഴിത്താരയിൽ ബംഗാൾ മുൻപേ പറന്ന പക്ഷിയായിരുന്നു. ബംഗാളിലേക്കു തിരിച്ചുവച്ച റഡാറുകളിൽനിന്ന് ലഭിച്ച സന്ദേശങ്ങൾ ഒരു തലമുറയെ ആവേശഭരിതരാക്കി; അങ്ങേയറ്റം പ്രചോദിപ്പിച്ചു. രാഷ്ട്രീയ, സാംസ്കാരിക സമാനതകൾ കൊണ്ടാകാം മലയാളികൾ വിശേഷിച്ചും, ബംഗാളിനെ പുണർന്നു. പുതുതലമുറ ‘കൊറിയൻ’ ആയ എന്തും ആഘോഷിക്കുന്നതുപോലെയായിരുന്നു ഒരു കാലത്ത് ബംഗാളി ജീവിതവും സാഹിത്യവും സിനിമയും രാഷ്ട്രീയവും സംസ്കാരവും മലയാളികളുടെ ഹൃദയത്തിൽ നൃത്തംവച്ചത്.
രാജ്യത്തിനു വഴികാട്ടിയ പലതിന്റെയും ഉദയം ബംഗാളിലായിരുന്നു. നവോത്ഥാനവും വിപ്ലവവും തോളോടുതോൾ ചേർന്ന് ഉഴുതുമറിച്ച വംഗമണ്ണ്. സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങൾ അവിടെ തഴച്ചുവളർന്നു. സന്താൾ ഗോത്രവർഗ കലാപകാരികളുടെ ചോരവീണ് കുതിർന്ന മണ്ണ്. പതിനയ്യായിരത്തിലധികം സന്താൾ പോരാളികളാണ് ബ്രിട്ടീഷ് പട്ടാളത്തിന്റെ തോക്കിനു മുന്നിൽ പിടഞ്ഞുമരിച്ചത്. പിൽക്കാലത്ത് നക്സൽബാരി യുവത്വത്തിന്റെ ചേതനയിൽ പ്രതീക്ഷയുടെ കനൽ കോരിയിട്ടു. ചാരു മജുംദാറും കനു സന്യാലും കേരളത്തിന്റെ ഹൃദയത്തിലും ചെഞ്ചായം പുരട്ടി. നക്സലൈറ്റുകളുടെ ആശയങ്ങളോടു സമൂഹം മുഴുവൻ യോജിച്ചെന്നു വരില്ല. എങ്കിലും ഭരണകൂടം കൊന്നൊടുക്കിയത് ബുദ്ധിയും ചൈതന്യവുമുള്ള യുവതലമുറയെയാണെന്ന സത്യം മറക്കാനാകില്ലെന്ന് ബംഗാളി കവിയും നോവലിസ്റ്റുമായ ദിവ്യേന്ദു പാലിതിനെപ്പോലുള്ളവർ എഴുതിയിട്ടുണ്ട്.
രാജാറാം മോഹൻ റായ്, രബീന്ദ്രനാഥ ടാഗോർ, സുഭാഷ് ചന്ദ്രബോസ്, പ്രഫുല്ല ചന്ദ്ര റേ, ഈശ്വരചന്ദ്ര വിദ്യാസാഗർ, ബിപിൻ ചന്ദ്ര പാൽ, ഖുദിറാം ബോസ്, പ്രീതിലത വദ്ദേദാർ, ബങ്കിംചന്ദ്ര ചാറ്റർജി, കാസി നസ്രുൾ ഇസ്ലാം, താരാശങ്കർ ബാനർജി, ബിമൽ മിത്ര, ബിഭൂതി ഭൂഷൻ ബന്ദോപാധ്യായ, മണിക് ബന്ദോപാധ്യായ, മഹാശ്വേതാ ദേവി, ആശാപൂർണാ ദേവി, ഋത്വിക് ഘട്ടക്, സത്യജിത് റായ്, മൃണാൾ സെൻ, തപൻ സിൻഹ, അപർണ സെൻ, ബുദ്ധദേബ് ദാസ് ഗുപ്ത, ഋതുപർണോ ഘോഷ്... മലയാളികൾ നെഞ്ചേറ്റിയ ബംഗാളി സ്വാതന്ത്ര്യസമരസേനാനികളും എഴുത്തുകാരും സിനിമാ പ്രവർത്തകരും എത്രയെത്ര... മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ അക്ഷരങ്ങളായും വി. സാംബശിവനെപ്പോലുള്ളവരുടെ കഥാപ്രസംഗങ്ങളിലൂടെയും ബംഗാളി സാഹിത്യം മലയാളമനസിൽ അനുഭൂതികളുടെ പൂക്കാലം കൊണ്ടുവന്നു.